ഭാരതത്തിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമായ സുദർശൻ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക (Beyt Dwarka) ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് സുദർശൻ സേതു. 980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.
വ്യത്യസ്തമായ രൂപകൽപനയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഭഗവദ്ഗീതയിലെ വാക്യങ്ങളും ഭഗവാൻ ശ്രീകൃഷ്ണന്റെ രൂപങ്ങളും പാലത്തിന്റെ ഇരുവശങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്. 2.5 മീറ്റർ വീതിയുള്ള നടപ്പാതയ്‌ക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാർ പാനലിൽ നിന്നും ഒരു മെഗാവാട്ട് വൈദ്യുതി ലഭിക്കും.
2017-ലായിരുന്നു പാലം നിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. നേരത്തെ ബോട്ട് മാർഗം സഞ്ചരിച്ചാണ് തീർത്ഥാടകർ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്. സുദർശൻ പാലം വന്നതോടെ ഇനി ഭക്തർക്ക് വളരെ എളുപ്പത്തിൽ എത്താനാകും. ദേവഭൂമിയായ ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനും സുദർശൻ പാലം വഴിയൊരുക്കും.
ഒഖ തുറമുഖത്തിന് സമീപമാണ് ബെയ്‌ത്ത് ദ്വാരക ദ്വീപ് സ്ഥിതിചെയ്യുന്നത്. ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രസിദ്ധ ക്ഷേത്രമായ ദ്വാരകാധിഷ് സ്ഥിതി ചെയ്യുന്ന ദ്വാരക നഗരത്തിൽ നിന്നും 30 കിലോ മീറ്റർ അകലെയാണ് ബെയ്റ്റ് ദ്വാരക. തീർത്ഥാടകർ കൂടാതെ ദ്വീപിൽ അധിവസിക്കുന്ന 8,500ഓളം പേർക്കും പാലം വലിയ സഹായകമാകും.