Sunday, May 19, 2024
spot_img

കോഴിക്കോട് റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ വീണു; ആളപായമില്ല

കോഴിക്കോട്: മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിന് മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. കോഴിക്കോട് പെയ്ത് കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. കരിപ്പൂരിൽ മണ്ണിടിഞ്ഞ് വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് കുട്ടിയെന്നയാളുടെ വീടാണ് തകർന്നത്.

ഇദ്ദേഹത്തിൻ്റെ മകൾ സുമയ്യ – അബു ദമ്പതികളുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നീ കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടു. മിഠായി തെരുവിലെ യൂണിറ്റി കോംപ്ലക്സിൽ കനത്ത മഴയിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്ക് നശിച്ചു. മാവൂരിലും ചാത്തമംഗലത്തും മണ്ണിടിച്ചിലിലുണ്ടായി. തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പയ്യോളി, ഉള്ള്യേരി ടൗണുകളിലും വെള്ളം കയറി. അറബിക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്നലെ ഉച്ചയോടെ തുടങ്ങിയ കനത്ത മഴയാണ് പരക്കെ നാശം വിതയ്ക്കുന്നത്.

Related Articles

Latest Articles