ബംഗളൂരു: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാനിലുമായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് വൈകിട്ടോടെ ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലര്‍ച്ചയോടെ തെക്കന്‍ ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയില്‍ തീരം തൊടും. മണിക്കൂറിൽ 100 കി.മി. വേഗതയിൽ കാറ്റ് വീശും.
ആന്ധ്രയുടെ തീര മേഖലയില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീര മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. ഇതുവരെ 95 ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രാ ഒഡീഷ തീരത്തേക്കാണ് സഞ്ചാരപാത എന്നതിനാൽ കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകം. നവംബർ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22ആം തിയതി. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ്. രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22ന്. അതായത്, മാർഗനിർദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയവരുടെ വിവരം നിർണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.