ദില്ലി : ബെംഗളൂരു സ്ഫോടന കേസില്‍ പ്രതിപ്പട്ടികയിൽ ചേര്‍ക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി. മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കോടതിയുടെ നിർദേശ പ്രകാരം ജൂലൈ 10 വരെ മഅദനിക്ക് കേരളത്തിൽ തുടരാം. എന്നാൽ കര്‍ണാടക പോലീസിന്റെ സുരക്ഷയിലാകണം മഅദനി കേരളത്തിലേക്ക് പോകേണ്ടത്. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസിന്റെ വിസ്താരം പൂര്‍ത്തിയായ പശ്ചാത്തലത്തിൽ തന്നെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മഅദനിയുടെ ആവശ്യം. മഅദനിയുടെ ആരോഗ്യം മോശമാകുകയാണെന്നും ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങാമെന്നും മഅദനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയെ അറിയിച്ചു.
അതെ സമയം ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി ഇനി സുപ്രീം കോടതി ജൂലായ് പത്തിന് പരിഗണിക്കും.