കാമുകൻ തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി അർധരാത്രി യുവതി പൊലീസിന്റെ എമർജൻസി ഹെൽപ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞു. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് വിചിത്രമായ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന കഥയാണ്. അർധരാത്രി തന്നെ കാമുകനെ കണ്ടെത്തിയ പൊലീസ്, ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിച്ചു.അവസാനം അവരുടെ വിവാഹവും നടത്തി കൊടുത്തു.
സംഭവത്തിൽ ചിന്ദ്വാര പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ചിന്ദ്വാരയിൽ നിന്നുള്ള യുവതി സരണിയിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. കാമുകന്റെ ജന്മദിനത്തിൽ, പല കാരണങ്ങളാൽ പെൺകുട്ടിക്ക് യുവാവിനോട് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് അവർക്കിടയിൽ വഴക്കിനും പിണക്കത്തിനും കാരണമായി. ഒടുവിൽ ആൺകുട്ടി പെൺകുട്ടിയോട് മിണ്ടുന്നത് നിർത്തുകയും ചെയ്തു. യുവാവിനെ കാണാൻ പെൺകുട്ടി പലതവണ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടു.
എന്തു ചെയ്യണമെന്നറിയാതെ, ഒടുവിൽ പെൺകുട്ടി 100- ൽ വിളിക്കുകയും കാമുകനുമായി സംസാരിക്കാൻ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സഹായമഭ്യർത്ഥിച്ച് പോലീസിൽ എത്തിയ പെൺകുട്ടിയുടെ പരാതി പൊലീസും ഗൗരവത്തിലെടുത്ത് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൗൺസിലിങ്ങിന് ശേഷം യുവാവ് യുവതിയുമായി സംസാരിക്കാൻ തയ്യാറായി. തുടർന്ന് പൊലീസ് ഇരുവരോടും വിവാഹം കഴിക്കാൻ ഉപദേശിച്ചു. വീട്ടുകാരും സമ്മതം മൂളിയതോടെ കാര്യങ്ങൾ എളുപ്പമായി. ഇരുവരും ആര്യസമാജ് മന്ദിറിൽ വിവാഹച്ചടങ്ങുകൾ നടത്തി.