അകോല: ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ച് മഹാരാഷ്ട്രയിലെ അകോലയിൽ അരങ്ങേറിയ അക്രമസംഭവങ്ങൾക്ക് വിരാമം. നിരവധി വീടുകളും വാഹനങ്ങളും കലാപകാരികൾ കത്തിച്ചു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള കല്ലെറിയും സംഘർഷവുമാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതുവരെ അൻപതോളം പേർ അറസ്റ്റിലായിട്ടുണ്ട് സംഘർഷങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തു. ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പ്രവാചക നിന്ദയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രശ്നങ്ങളെ തുടർന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
വലിയ പോലീസ് സന്നാഹം ഇപ്പോഴും സ്ഥലത്തുണ്ട്. കലാപകാരികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇതുവരെ 120 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷ സാഹചര്യങ്ങൾക്ക് അയവുവന്നിട്ടുണ്ടെന്നും സ്ഥിതികൾ നിയന്ത്രണ വിധേയമാണെന്നും, പ്രദേശം സമാധാനത്തിലേക്ക് മടങ്ങുന്നതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്രഫഡ്നവിസ് അറിയിച്ചു.