പൂനൈ: പോപുലർഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ബിജെപി. ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി ചർച്ച നടത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
പിഎഫ്‌ഐ പൂനൈയിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളച്ചതിന് പിന്നാലെയാണ് ബിജെപി അദ്ധ്യക്ഷന്റെ സുപ്രധാന നീക്കം. മുദ്രാവാക്യം വിളിച്ചവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും ബവൻകുലെ കൂട്ടിച്ചേർത്തു. രാജ്യ വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചെത്തിയ പ്രവർത്തകരാണ് മുദ്രാവാക്യമാണുയർത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
സംഭവത്തിൽ പിഎഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘം ചേർന്നതിന് പ്രതികൾക്കെതിരെ കേസെടുത്തു. ദേശീയ അന്വേഷണ ഏജൻസി, ഇ ഡി, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായത്. രാജ്യത്താകെ 106 പേരാണ് അറസ്റ്റിലായത്.