മഹാരാഷ്ട്ര: മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. പദവികൾ പങ്കിടുന്നത് സംബന്ധിച്ചുള്ള അന്തിമ ധാരണ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചു. 28 മന്ത്രി പദവികൾ ബിജെപിക്കും , ഏക്നാഥ് ഷിൻഡെ പക്ഷത്തിന് 15 മന്ത്രിമാരും എന്ന നിലയിലാണ് അന്തിമ ധാരണ. സുപ്രധാന വകുപ്പുകൾ ബിജെപിക്ക് നൽകാൻ ആണ് തീരുമാനം.
നഗര വികസനം, പൊതുഭരണം തുടങ്ങിയ വകുപ്പുകൾ ആകും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൈവശം വയ്ക്കുക. ആഭ്യന്തരം, ധനം, ആസൂത്രണം തുടങ്ങിയ വകുപ്പുകൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൈകാര്യം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ മന്ത്രിസഭയിൽ ഉണ്ടാകും. റവന്യൂ, ഹൗസിംഗ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വകുപ്പുകൾ ബിജെപിക്ക് ലഭിക്കും. വ്യവസായം, ഖനനം, പരിസ്ഥിതി, ഗതാഗതം എന്നീ വകുപ്പുകൾ ഷിൻഡെ പക്ഷത്തിനാണ് നൽകിയിരിക്കുന്നത്.
ഈ മാസം 4നു നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഷിൻഡെ സർക്കാരിന് നിയമസഭയിലെ 164 അംഗങ്ങളുടെ പിന്തുണയാണ് ലഭിച്ചത്. 40 ശിവസേന എംഎൽഎമാർ ഏക്‌നാഥ് ഷിൻഡെയെ പിന്തുണച്ചു. 288 അംഗങ്ങളുള്ള നിയമസഭയിൽ ബിജെപിക്ക് 106 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. തനിക്ക് 50 ശിവസേന വിമതരുടെ പിന്തുണയുണ്ടെന്ന് ഷിൻഡെ പ്രഖ്യാപിച്ചിരുന്നെങ്കിലും 40 പേരാണ് വിശ്വാസ വോട്ടെടുപ്പിൽ ഷിൻെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണച്ചത്. വിശ്വാസവോട്ടെടുപ്പിൽ ജയിക്കാൻ 144 വോട്ടാണ് വേണ്ടിവന്നത്. മഹാരാഷ്ട്ര സ്പീക്കറായി ബിജെപിയുടെ രാഹുൽ നർവേർക്കർ തെരഞ്ഞെടുക്കപ്പെട്ടത് ഷിൻഡെ വിഭാഗത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരുന്നു. രാഹുൽ നർവേക്കറിന് 164 വോട്ടുകളാണ് ലഭിച്ചത്. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തൻ രാജൻ സാൽവി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാർത്ഥിയായാണ് രാജൻ സാൽവി മത്സരിച്ചത്.