മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേനയുടെ പാർട്ടി ചിഹ്നത്തെച്ചൊല്ലി ഉദ്ധവും ഏകനാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം. പാർട്ടി ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ചാണ് തർക്കം വഷളാകുന്നത് .
മഹാ വികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ഗുലാബ് റാവു പാട്ടീൽ പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് അവകാശപ്പെട്ടു. ഇപ്പോൾ ഷിൻഡെ പക്ഷത്താണ് പാട്ടീൽ. അതേസമയം ഉദ്ധവ് പക്ഷത്തുള്ള ലോക്സഭാ എംപിയായ വിനായക് റാവത്ത് ഷിൻഡെ വിഭാഗത്തെ വെല്ലുവിളിച്ചു. പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചവർ സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാൻ തയ്യറാകണം എന്നും ആവശ്യപ്പെട്ടു. ബാലാസാഹേബ് താക്കറെ സൃഷ്ടിച്ച പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ ഇവർക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗം ബിജെപിയുമായി കൈകോർത്തത്. ഇത് മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തകർച്ചയെത്തുടർന്നായിരുന്നു. ശിവസേനയിലെ 18ൽ 12 എം പിമാരും ഷിൻഡെക്കൊപ്പം ചേരുമെന്നും പാട്ടീൽ അവകാശപ്പെട്ടു. 56 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ മഹത്വം ഷിൻഡെ വിഭാഗം പുനസ്ഥാപിക്കുമെന്നും മുൻ മന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി. 55ൽ 40 എം എൽ എമാരും ഞങ്ങൾക്കൊപ്പമാണ്. 18ൽ 12 എം പിമാരും ഞങ്ങൾക്കൊപ്പം വരാൻ സന്നദ്ധരായി നിൽക്കുന്നു. ഇപ്പോൾ പാർട്ടി ആരുടേതാണ്? നാല് എം പിമാരുമായി ഞാൻ കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. 22 മുൻ എം എൽ എമാരും ഞങ്ങൾക്ക് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി