മേജർ സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിക്കാൻ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെന്ന് തുറന്നുപറഞ്ഞ് തെലുങ്ക് നടൻ ആദിവി ശേഷ്. സന്ദീപ് ഉണ്ണികൃഷ്ണൻ വലത് കൈ വശമുള്ള ആളാണ്. ഞാൻ ആകട്ടെ ഇടത് കയ്യും. അവിടെ മുതൽ എല്ലാ കാര്യങ്ങളിലും മാറ്റം കൊണ്ടുവരേണ്ടി വന്നുവെന്നും ആദിവി പറഞ്ഞു. പുതിയ ചിത്രമായ മേജറിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയപ്പോഴാണ് അദ്ദേഹം മനസ്സുതുറന്നത്.
“ഞങ്ങളുടെ രണ്ടുപേരുടെയും ചിരി പോലും വ്യത്യസ്തമായിരുന്നു അതെല്ലാം മാറ്റിയെടുത്തു. കഥാപാത്രത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. സന്ദീപ് ഉണ്ണികൃഷ്‌ണന്റെ ജീവിതം മുഴുവൻ വലിയ ഇൻസ്പിരേഷനാണ്. മുംബൈ അറ്റാക്ക് നടന്ന സമയത്ത് ടിവിയിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഫോട്ടോ കണ്ടിരുന്നു. ഇന്ത്യക്കാർ ഇപ്പോഴും അദ്ദേഹത്തെ ബഹുമാനത്തോടെ നോക്കുന്നു. എല്ലാ വർഷവും ആളുകൾ അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളെ ഓർത്ത് എത്രമാത്രം ധീരനാണ് അദ്ദേഹമെന്ന് പറയുന്നു. പക്ഷേ അവസാന നിമിഷങ്ങളിൽ മാത്രമല്ല, ഏറ്റവും മനോഹരമായ ജീവിതമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്റേത്. അത്കൊണ്ടാണ് ഈ കഥ പറയണമെന്ന് ആഗ്രഹിച്ചത്. ജീവിതത്തിൽ എല്ലാ കാലത്തും മറ്റുള്ളവർക്കാണ് സന്ദീപ് ഉണ്ണികൃഷ്ണൻ പ്രാധാന്യം കല്പിച്ചത്. ആരെയും വെറുക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല”- “. ആദിവി പറഞ്ഞു
മാത്രമല്ല സിനിമയ്ക്ക് യാതൊരു പ്രചാരവേലയും ഇല്ലെന്നും സിനിമയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് രേവതിയാണെന്നും ആദിവി അഭിപ്രായപ്പെട്ടു. കൂടാതെ സന്ദീപിന്റെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. മലയാള സിനിമയെ കുറിച്ചും ആദിവി ധാരാളം സംസാരിച്ചു. ഈ അടുത്തകാലത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കുമ്പളങ്ങി നൈറ്റ്സാണ് എന്നും അയ്യപ്പനും കോശിയും ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും. ഭീഷ്മപർവ്വത്തിൽ മമ്മൂക്കയുടേത് ഉഗ്രൻ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

