കൊച്ചി: മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവിശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. കേരള യുക്തിവാദി സംഘമാണ് ഹർജി നൽകിയത്. ഇലന്തൂർ നരബലിയുടെ പേരിൽ രണ്ട് ക്രൂരകൊലപാതകങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ഹർജി നൽകിയത്.
മഹാരാഷ്ട്രയിലും കർണ്ണാടകയിലും ഇത്തരം നിയമം നിലവിലുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും അതിനാൽ ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരത്തിൽ മനുഷ്യർക്ക് ദോഷം വരുന്ന അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.