കാബൂൾ : അഫ്ഗാനിൽ ഐഎസ് ഭീകരർ പിടിമുറുക്കുന്നതായി റിപ്പോർട്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിക്കുനേരെയുള്ള ബോംബാക്രമണത്തിന്റെ (Bomb Blast In Kabul) ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സംഭവത്തില്‍ നൂറോളം പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഷിയ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയവർക്ക് നേരെയായിരുന്നു ബോംബാക്രമണം നടന്നത്.
നിരവധിയാളുകൾ ഗുരുതര പരിക്കുകളോടെ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. പള്ളിയിലുണ്ടായത് ചാവേറാക്രമണമെന്നാണ് താലിബാന്റെ സ്ഥിരീകരണം.
നമസ്‌കാരത്തിന് എത്തിയവരുടെ ഇടയിലേക്ക് ഭീകരൻ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപ് കാബൂളിൽ (ISIS In Kabul) ഉണ്ടായ ഭീകരാക്രമണത്തിന്റെ ഭീതി ഒഴിയും മുൻപേയാണ് ഷിയാസിൽ ഉണ്ടായ ഭീകരാക്രമണം. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്ന സമയത്ത് താലിബാനെതിരെ കടുത്ത പ്രതിഷേധ പോരാട്ടം നടത്തിയ പ്രദേശമാണ് ഷിയ പള്ളി നിൽക്കുന്ന കുണ്ടൂസ്. അതേസമയം സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു.