കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനത്തിൽ, മുഖ്യാതിഥിയായി പങ്കെടുത്തത് നടൻ മമ്മൂട്ടിയായിരുന്നു. കണ്ണൂരിന്റെ ചുണക്കുട്ടികൾക്ക് കലാകിരീടം സമ്മാനിച്ചതും മമ്മൂട്ടി തന്നെയാണ്. സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസംഗവും വൈറലായിരിക്കുകയാണ്. അതേസമയം മമ്മൂട്ടിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചയ്ക്ക് കരണമായിരിക്കുകയാണ്. വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. എന്നാൽ, അഭിനയം ഒഴിച്ചു നിർത്തിയാൽ ശരാശരിക്കാരൻ ആയ ഒരു വ്യക്തി മാത്രമാണ് ശ്രീമാൻ മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹം അവതരിപ്പിച്ചു ഹൃദയം കീഴടക്കിയ അനേകം കഥാപാത്രങ്ങളുടെ അതെ വേവ് ലെങ്ത്തിൽ മമ്മൂട്ടിയിലെ യഥാർത്ഥ വ്യക്തിത്വത്തെ അളക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് സ്കൂൾ കലോത്സവത്തിൽ മമ്മൂട്ടി നടത്തിയ സിഗരറ്റ് പരാമർശം നാക്കു പിഴ ആയി നമുക്ക് തോന്നുന്നത്.
ഇതിനു മുമ്പും ഇത്തരത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം അല്ലാതെ സ്പോന്റെനിയസ് ആയി മമ്മൂട്ടി സംസാരിച്ച സന്ദർഭങ്ങളിൽ ഒക്കെയും ആലോചന ശേഷി ഇല്ലാത്ത തരത്തിൽ ഉള്ള സമാന പരാമർശങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. കഞ്ചാവും MDMAയും മറ്റു സിന്തറ്റിക് ഡ്രഗ്സും ഒക്കെ വളരെ അധികം ഭീഷണി ആയി സ്കൂൾ കുട്ടികൾക്കിടയിൽ നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ബാല്യത്തിൽ മഹാരാജാസ് ഗേറ്റ് മുതൽ ക്ലാസ്സ് റൂം വരെ സിഗരറ്റ് വലിച്ചു നടന്നു എന്നും, അന്ന് ജാതി മത വർണ്ണ ഭേദമന്യേ പുക പങ്കുവെച്ച സുഹൃത്തുക്കൾ വിവേചന രഹിതമായ കൗമാര കാലത്തിന്റെ ഉത്തമ ഉദാഹരണമാണ് എന്നുമൊക്കെ ഉള്ള തരത്തിൽ കുഞ്ഞുങ്ങളുടെ മുന്നിൽ പ്രസംഗിക്കുക എന്നത് തികഞ്ഞ വിവരക്കേട് എന്നു തന്നെയേ വിശേഷിപ്പിക്കാൻ കഴിയു. മമ്മൂട്ടി മഹാനായ നടൻ ആണ്, ദൃശ്യകലയിലെ താരം ആണ്, ഒരുപാട് പേരുടെ ആരാധ്യ പുരുഷനാണ്. പൊതു ചടങ്ങുകളിൽ അദ്ദേഹത്തിന്റെ ആ ദൃശ്യ ചാരുത മാത്രം പ്രചരിപ്പിച്ചു ആളുകളെ ആകർഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ആയിരിക്കും മമ്മൂട്ടിക്കും അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും നല്ലത് എന്ന് തോന്നുന്നു. പ്രസംഗിക്കാനോ സംവദിക്കാനോ ആണെങ്കിൽ എഴുതി തയ്യാറാക്കി അവതരിപ്പിക്കുന്നതാവും ഉചിതം. എന്നിരുന്നാലും, പ്രഖ്യാപിത രാഷ്ട്രീയക്കാരൻ ആയതു കൊണ്ട് വിവാദങ്ങൾ ഉണ്ടായാൽ അത് മറച്ചു പിടിക്കാനും ന്യായികരിക്കാണും ധാരാളം ആളുകൾ മമ്മൂട്ടിക്കു പിന്നിൽ ഉണ്ട് എന്നതാണ് അദ്ദേഹത്തിന്റെ സൗഭാഗ്യം. നേരെമറിച്ചു ഇതേ കാര്യം സുരേഷ് ഗോപിയോ, മോഹൻലാലൊ, ഉണ്ണി മുകുന്ദനോ, രമേഷ് പിഷാരടിയോ, കൃഷ്ണകുമാറോ ഒക്കെ ആണ് പറഞ്ഞിരുന്നത് എങ്കിൽ പൊളിറ്റികൽ കറകെട്നെസ്സ്കാരുടെ ഒരു സമ്മേളനം തന്നെ ഇവിടെ നടന്നേനെ.