കണ്ണൂർ: ദിവസങ്ങളോളം വയനാട്ടിലെ ജനങ്ങളെ വിറപ്പിച്ച നരഭോജി കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. വനംവകുപ്പിൻ്റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് പരിക്കുള്ളതിനാൽ ആദ്യം ആരോഗ്യനില പരിശോധിക്കുമെന്നും ചികിത്സ നൽകുമെന്നും വനംവകുപ്പ് അറിയിച്ചു. സുവോളജിക്കൽ പാർക്കിൽ കടുവയ്‌ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ഷീര കർഷകനായ പ്രജീഷിനെ കൊന്ന് പത്ത് ദിവസത്തിന് ശേഷമാണ് കടുവ കുടുങ്ങിയത്.
ചികിത്സ നൽകിയ ശേഷമായിരിക്കും കടുവയെ ഐസൊലേഷൻ ക്യൂബിക്കിലേക്ക് മാറ്റുക. ഡി.എഫ്ഒയും ആർആർടി അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.
പത്തു ദിവസത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് സുൽത്താൻ ബത്തേരിയിൽ കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കൂട്ടിലാക്കിയത്. കോളനിക്കവലയ്‌ക്ക് സമീപമുള്ള കാപ്പി തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച അഞ്ച് കൂടുകളിൽ ഒന്നാം നമ്പർ കൂട്ടിലാണ് കടുവ അകപ്പെട്ടത്. മനുഷ്യരേയും വളർത്തുമൃഗങ്ങളേയും കൊന്ന കടുവയെ കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു.