എറണാകുളം: ആലങ്ങാട് മർദ്ദനത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലങ്ങോട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ ഇരുവരും അച്ഛൻ വിമൽ കുമാറിനെ മർദ്ദിച്ചത്.
ഇവർക്കെതിരെ കൊലക്കുറ്റം, തടഞ്ഞു നിർത്തി ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രദേശത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് പഞ്ചായത്ത് മെമ്പർ പറഞ്ഞിരുന്നു. പല തവണ പരാതി നൽകിയിരുന്നുവെന്നും പഞ്ചായത്ത് മെമ്പർ ജമ്പാർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വെകുന്നേരം 7.30-ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ മകനെയും സുഹൃത്തിനെയും മർദ്ദിച്ചു. ഇത് തടയാനെത്തിയ വിമൽ കുമാറിനെ കൂടെയുണ്ടായിരുന്ന ഒരാൾ പിടിച്ചു തള്ളുകയും അദ്ദേഹത്തിന്റെ നെഞ്ചിൽ മർദ്ദനമേൽക്കുകയും ചെയ്തു. തുടർന്ന് വിമൽ കുമാറിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.