വാഷിംഗ്ടൺ : അമേരിക്കയിൽ വീണ്ടും വെടിവെയ്പ്. ആശുപത്രിയിൽ നടന്ന വെടിവയ്പ്പ് ആക്രമണത്തിൽ നാല് പേര് കൊല്ലപ്പെട്ടു. ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
ഒക്ലഹോമയിലെ ടൾസയിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ക്യാമ്പസിലെ ഫിസീഷ്യൻമാരുടെ ഓഫീസ് കെട്ടിടമായ നതാലി മെഡിക്കൽ ബിൽഡിംഗിൽ റൈഫിളുമായെത്തിയ ഒരാൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആശുപത്രിയിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടു. തുടർന്ന് അക്രമി സ്വയം വെടിവെച്ച് മരിച്ചുവെന്ന് ആണ് പോലീസ് അറിയിച്ചത്.
സംഭവത്തെ തുടർന്ന് ആശുപത്രി കെട്ടിടത്തിലെ എല്ലാ നിലകളിലും പരിശോധന തുടരുകയാണ്. സംശയാസ്പദമായ സഹചര്യത്തിൽ കാണുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വൈറ്റ് ഹൗസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. സഹായത്തിനായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
അമേരിക്കയിലെ സ്‌കൂളിൽ രണ്ടാഴ്ച മുൻപാണ് വെടിവെയ്പ് നടന്നത്. ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു