തിരുവനന്തപുരം: അതിരുകടന്ന ഗുണ്ടാ വിളയാട്ടത്തിന് സാക്ഷിയായി തലസ്ഥാനം. ഗുണ്ടാകുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ കൊലക്കേസ് പ്രതി മരിച്ചു. വഴയില സ്വദേശി മണിച്ചൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപത്തെ വഴയിലയിലെ ആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. നാലുപേര്‍ ചേര്‍ന്ന് ലോഡ്ജില്‍ വെച്ച് മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതായി പോലിസ് പറയുന്നു. വാളുകൊണ്ടാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മണിച്ചന്‍ മരിച്ചത്.
2011 ലെ വഴയില ഇരട്ടകൈാലപാത കേസിലെ പ്രതിയാണ് ഇയൾ. വെട്ടേറ്റ തിരുമല സ്വദേശി ഹരികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ മാത്രം 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പോലീസിന്റെ അശ്രദ്ധയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണമെന്നാണ് വിമർശനം
കുറച്ച് മാസങ്ങളായി തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന അവസ്ഥയാണുള്ളത്. ഗുണ്ടകളെ അമർച്ച ചെയ്യണ്ട പോലീസ്,നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്. കഴിഞ്ഞദിവസം ഗുണ്ടകൾ നിർത്തിയിട്ടിരുന്ന ആംബുലൻസ് വാളുകൊണ്ട് വെട്ടി കീറിയിരുന്നു.