കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയിലെ കൊലപാതകം ഞെട്ടലോടെയാണ് ഇന്നലെ മലയാളികൾ കേട്ടത്. കൊല്ലപ്പെട്ട മാനസയുടേയും രഖിലിന്റേയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുക. മാനസയുടേയും രഖിലിന്റേയും ബന്ധുക്കൾ എറണാകുളത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുളള സൗഹൃദം തകർന്നതാണ് നാടിനെ നടുക്കിയ സംഭവത്തിന്കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരേ സമയം ഏഴ് നിറയൊഴിക്കാൻ കഴിയുന്ന തോക്ക് എങ്ങനെ രഖിലിന്റെ കൈവശം എത്തി എന്നത് പൊലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികളായ വിദ്യാർത്ഥിനികൾ, കോളജിലെ സഹപാഠികൾ അടക്കമുള്ളവരിൽ നിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ഇന്ന് ശേഖരിക്കും. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് അരുംകൊല നടന്നത്. 24 വയസ്സുകാരിയായ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സുഹൃത്ത് രഖിൽ സ്വയം വെടിവച്ച് മരിക്കുകയായിരുന്നു .
അതേസമയം യുവതിയെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട് . പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മാനസ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി രഖില്‍ എത്തുന്നത്. യുവാവിനെ കണ്ടയുടനെ മാനസ ക്ഷോഭിച്ചെന്നും ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. ക്ഷോഭിച്ചതിന് പിന്നാലെ യുവാവ് മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ പോയെങ്കിലും ഇതിനിടെ മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ഉടന്‍തന്നെ ഇവര്‍ വീട്ടിലെത്തിയപ്പോള്‍ ചോരയിൽ കുളിച്ചു കിടക്കുന്ന മാനസയെയും രഖിലിനെയുമാണ് കണ്ടത്.
രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്. രഖിലിനെക്കുറിച്ച് മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതി ദിവസങ്ങള്‍ക്ക് മുമ്പ് കോതമംഗലത്ത് എത്തി വാടകയ്ക്ക് മുറി സംഘടിപ്പിച്ചതായാണ് വിവരം. പ്ലൈവുഡ് കമ്പനിയിലെ ജോലിക്ക് വന്നതെന്ന് പറഞ്ഞ് മുറിയെടുത്തെന്നാണ് സൂചന. രണ്ടു വർഷം മുൻപ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് യുവാവ് നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഇതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു, വിടുകയായിരുന്നു. ശല്യപ്പെടുത്തുകയില്ലെന്ന് രഖിൽ ഉറപ്പു നൽകിയതിനാലാണ് പോലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രഖിൽ കോതമംഗലത്ത് എത്തിയതെന്നു പോലീസ് പറയുന്നു. രഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പരിശോധിക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona