ഇംഫാല്‍: മണിപ്പൂർ വീണ്ടും പോളിംഗ് ബൂത്തിലേക്ക് (Manipur Elections 2022). 22 മണ്ഡലങ്ങളിലായി 92 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെയാണുള്ളത്. അതേസമയം അവസാന ഘട്ടത്തില്‍ 8,47.400 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1247 പോളിംഗ് സ്‌റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. അതോടൊപ്പം ആദ്യഘട്ടത്തില്‍ പോളിംഗ് റദ്ദാക്കിയ 12 ബൂത്തുകളിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും.
ആദ്യഘട്ടത്തില്‍ 88.63 ശതമാനത്തിലേക്ക് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വോട്ടെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 18 പേര്‍ ഐഎന്‍സി, 10 പേര്‍ ജനതാദള്‍ യുണൈറ്റഡ്, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, 11 പേര്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, മൂന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, രണ്ടുപേര്‍ ശിവസേന, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, രാഷ്‌ട്രീയ ജനഹിത് സംഘര്‍ഷ് പാര്‍ട്ടി, സിപിഐ എന്നിവരുടെ ഒരോ സ്ഥാനാര്‍ത്ഥികളും 12 സ്വതന്ത്രരും ജനവിധി തേടുന്നു. അതേസമയം കോണ്‍ഗ്രസിന് സ്വാധീനമുള്ള പലയിടങ്ങളിലും ബൂത്ത് പിടുത്തം നടന്നതായി ബിജെപി പരാതി നല്‍കിയിരുന്നു.
അതേസമയം 2017ലെ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയേയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിനേയും എല്‍ജെപിയേയും ഒപ്പംകൂട്ടി ബിജെപി മണിപ്പൂരിൽ അധികാരത്തിലെത്തുകയായിരുന്നു.