മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തേയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി ഗായിഖങ്ങാം ഗങ്‌മെയി എന്നിവരും ഇന്ന് ജനവിധി തേടുന്നുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 1247 പോളിംഗ് സ്റ്റേഷനുകളാണ് മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് നാല് വരെയാണ് പോളിംഗ് നടക്കുക. 8.38 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ജനവിധിയെഴുതുന്നത്. കൊവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റൈനിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ അതായത് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. മണിപ്പൂരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28 നായിരുന്നു നടന്നത്. അന്ന് 38 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 78.30 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
ലിലോംഗ്, തൗബാല്‍, വാങ്‌ഖേം, ഹെയ്‌റോക്ക്, വാങ്ജിംഗ് ടെന്ത, ഖാന്‍ഗാബോ, വാബ്‌ഗൈ, കാക്കിംഗ്, ഹിയാങ്‌ലാം, സുഗ്‌നൂ, ജിരിബാം, ചന്ദേല്‍ (എസ്ടി), തെങ്‌നൗപല്‍ (എസ്ടി), ഫുങ്യാര്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ഉഖ്രുല്‍ (എസ്ടി), ചിങ്ങായി (എസ്ടി), കരോങ് (എസ്ടി), മാവോ (എസ്ടി), തദുബി (എസ്ടി), തമേയ് (എസ്ടി), തമെംഗ്ലോങ് (എസ്ടി), നുങ്ബ (എസ്ടി) എന്നി 22 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഭരണകക്ഷിയായ ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഫോര്‍വാര്‍ഡ് ബ്ലോക്ക്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ (എസ്സ്) എന്നിവരുടെ മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുവര്‍ അലയന്‍സ് (എംപിഎസ്എ) എന്ന സഖ്യമായാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്.