ദില്ലി: രാജ്യത്ത് 62 കോടിയിൽ അധികം പേർക്ക് വാക്‌സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലും നമ്മൾ ജാഗ്രത പാലിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തി’ല്‍ അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച ഹോക്കിതാരം മേജര്‍ ധ്യാന്‍ ചന്ദിനെ അനുസ്മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രി ഇന്നത്തെ ‘മന്‍ കീ ബാത്’ ആരംഭിച്ചത്. എല്ലാ മെഡലുകളും അമൂല്യങ്ങളാണ്. ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയപ്പോൾ ആനന്ദിച്ചു. ഈ മെഡൽ നേട്ടം ധ്യാൻ ചന്ദിന് ഏറെ സന്തോഷമുളവാക്കിക്കാണുമെന്നും മോദി പറഞ്ഞു.
ഇത്രയും നാള്‍ സ്വച്ഛ് ഭാരത് നല്ല രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും കൊവിഡ് പ്രതിസന്ധിക്കിടയിലും അതേ ഊര്‍ജസ്വലതയോടെ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നൈപുണ്യ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്ന് മോദി ആവശ്യപ്പെട്ടു. നൈപുണ്യ വികസനത്തിന് ഇന്ത്യന്‍ സംസ്കാരത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും സൃഷ്ടിപരമായ ശക്തികളുടെ അടയാളമായി കരുതപ്പെടുന്ന വിശ്വകര്‍മ്മാവുമായി നൈപുണ്യ വികസനം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോക വ്യാപകമായി പ്രചാരം നേടുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ ‘വാട്ടർ പ്ലസ് സിറ്റി’ എന്ന ഖ്യാതിയും ഇൻഡോർ സ്വന്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona