വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ എട്ട് നിലയില്‍ പൊട്ടിയെന്ന മലയാളത്തിലെ പ്രമുഖ ദിനപത്രമായ മലയാള മനോരമയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു.
സിനിമ ബോക്സോഫീസില്‍ നനഞ്ഞ പടക്കമായെന്നും ഇനി ഷൂ നക്കിയ കഥ പറയിപ്പിക്കരുതെന്ന് ട്രോളന്‍മാര്‍ പറഞ്ഞെന്നും മനോരമ ആ റിപ്പോര്‍ട്ടില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് സിനിമ സാമ്പത്തിക വിജയം നേടിയിരിക്കുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം, സിനിമ ഇതുവരെ 31.23 കോടി രൂപ കളക്ഷനോടെ ഏകദേശം 11.23 കോടി ലാഭം നേടിയിരിക്കുകയാണ്. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 20 കോടിയായിരുന്നു.
മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമ തുടക്കത്തില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീര സവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി” എന്ന് രണ്‍ദീപ് സിങ് ഹുഡ പറയുന്നു.
വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് രണ്‍ദീപ് ഹുഡ സ്വതന്ത്ര വീരസവര്‍ക്കര്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്. സവര്‍ക്കര്‍ ജയിലില്‍ കഴിയുന്ന സമയത്തുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ശരീരഭാരം 32 കിലോയോളം കുറച്ചത് ജീവനു തന്നെ ഭീഷണിയായി എന്ന് പിന്നീടുള്ള അഭിമുഖങ്ങളില്‍ രണ്‍ദീപ് ഹുഡ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണച്ചെലവിന് പണമില്ലാതെ വന്നപ്പോള്‍ അച്ഛനോട് പണം ആവശ്യപ്പെട്ടുവെന്നും അച്ഛന്‍ സ്ഥലം വിറ്റ് പണം നല്‍കിയെന്നും രണ്‍ദീപ് ഹുഡ പറഞ്ഞിരുന്നു. സവര്‍ക്കറുടെ ഭാര്യ യമുന ബായിയായി ചിത്രത്തില്‍ അഭിനയിച്ചത് നടി അങ്കിത ലോഖാണ്ഡെയാണ്. ഒരു പ്രതിഫലവും വാങ്ങാതെയാണ് നടി അഭിനയിച്ചത്. വലിയൊരു ദൗത്യമാണ് രണ്‍ദീപ് ഹുഡ ചെയ്യുന്നതെന്ന തിരിച്ചറിവായിരുന്നു അങ്കിത ലോഖാണ്ഡെയുടെ ത്യാഗത്തിന് പിന്നില്‍.