അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെ തുടർന്ന് ജീവനക്കാർ ആശങ്കയിൽ.നിരവധിപേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 1,00,000-ത്തിലധികം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമാകുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ബാങ്കിന്റെ ഓഹരിവിലയിൽ 60% വരെ ഇടിവ് നേരിട്ടു. പരിഭ്രാന്തരായ നിക്ഷേപകർ പണം പിൻവലിക്കുകയും കൂടി ചെയ്തതോടെയാണ് ബാങ്ക് തകർന്നത്. ഇന്ത്യൻ ഓഹരിവിപണികളെയും വെള്ളിയാഴ്ച്ച ബാങ്കിന്റെ തകർച്ച ദോഷകരമായി ബാധിച്ചിരുന്നു. ഇതോടെ കൂടുതൽ പ്രതിസന്ധികൾ തടയാൻ ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും മറ്റുള്ളവർക്കും കത്തയച്ചു.
സ്റ്റാർട്ടപ്പുകളും ലക്ഷക്കണക്കിന് ആളുകളുടെ ജോലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം, വൈ കോമ്പിനേറ്ററിന്റെ സിഇഒയും പ്രസിഡന്റുമായ ഗാരി ടാൻ ആണ് എഴുതിയത്. 56,000-ത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 1,200 സിഇഒമാരും സ്ഥാപകരും ഈ നിവേദനത്തിൽ ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ട്. ‘ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ബാങ്കിലെ നിക്ഷേപകരായ അവരുടെ ജീവനക്കാർ എന്നിവയിൽ ഉടനടി നിർണായക സ്വാധീനം ചെലുത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു’, നിവേദനത്തിൽ പറയുന്നു.