കാസർഗോഡ്:വൻ ലഹരിവേട്ട. ജില്ലയിൽ നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി പോലീസ്. ബാഞ്ചിമൂല കള്ളക്കട്ടയിലെ ബദറുദ്ദീന്റ വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ബാഞ്ചിമൂല കള്ളക്കട്ടയിലെ പൂട്ടികിടക്കുന്ന വീട്ടിൽ അസമയത്ത് അപരിചതരായ ആൾക്കാരെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാനഗർ പോലീസ് പരിശോധന നടത്തിയത്.തുടർന്ന് പരിശോധനയിൽ വീട്ടിനകത്ത് സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പോലീസ് കണ്ടെത്തി.
അതേസമയം പിടികൂടിയ പുകയില ഉത്പന്നങ്ങൾക്ക് അഞ്ച് ക്വിന്റലോളം തൂക്കം വരും. ഉത്പന്നങ്ങൾക്ക് പുറമെ പുകയിലയും വീട്ടിനകത്തു നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. വീട് വാടകയ്‌ക്ക് എടുത്ത ബദറുദ്ദീനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരിക്കുകയാണ്. മയക്കുമരുന്ന് വിപണിയ്‌ക്കൊപ്പം ജില്ലയിലെ പല ഭാഗങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാരവും സജീവമായി നടക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.