ദില്ലി: സേവന നിരക്ക് (ടിപ്പ്) എന്ന പേരിൽ അധിക തുക നൽകാൻ ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. സേവനത്തിനു പണം നൽകണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ജൂൺ രണ്ടിന് ദേശീയ റസ്റ്റോറൻ്റ് അസോസിയേഷൻ യോഗം ചേരും.
ടിപ്പ് നൽകുവാൻ റസ്റ്റോറൻ്റ് ഉപഭോക്താക്കളെ നിർബന്ധിക്കുന്നു എന്ന് ചൂണ്ടികാട്ടി നിരവധി പരാതികൾ നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനിൽ വന്നതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. റസ്റ്റോറന്‍റുകൾ പലപ്പോഴും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഉയർന്ന സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ടെന്നും ഇത് നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുകയാണെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഉപഭോക്താക്കളുടെ അവകാശങ്ങളെ സാരമായി ബാധിക്കുന്നതിനാൽ വിഷയം വിശദമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത്കുമാർ സിങിന്റെ കത്തിൽ വിശദമാക്കുന്നു. നാഷണൽ റസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് ഇതുസംബന്ധിച്ച നിർദ്ദേശം ഉപഭോക്തൃകാര്യ വകുപ്പ് കൈമാറി.
മാത്രമല്ല മറ്റു പേരുകളിലും ഈ പണം ഈടാക്കാൻ പാടില്ലെന്നും മെനു കാർഡിലെ വിലയും നികുതിയുമല്ലാതെ ഉപഭോക്താവിൽ നിന്ന് മറ്റൊരു ചാർജും അവരുടെ സമ്മതമില്ലാതെ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും 2017 ഏപ്രിലിൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.