ഇടുക്കി : നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമിച്ചു കൊന്ന വയോധിക ഇന്ദിര രാമകൃഷ്ണന്റെ(72) മൃതദേഹവുമായി കോതമംഗലത്ത് വൻ ജനപ്രതിഷേധം. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് നടക്കുന്നത്. മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ ഇന്ദിരയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് അനുവദിക്കുകയുള്ളൂ എന്നാണ് കുടുംബത്തിന്റെ നിലപാട്. വലിയ ചൂടും അവഗണിച്ചാണ് കോതമംഗലത്ത് നഗരഹൃദയത്തിൽ പ്രതിഷേധം അരങ്ങേറുന്നത്.
ഇൻക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധത്തിനിറങ്ങുന്നത് ശരിയല്ലെന്ന് പോലീസ് നേതാക്കളോട് പറഞ്ഞു. തുടർന്ന് നടന്ന വാക്കുതർക്കത്തിൽ ഡിവൈഎസ്പിയെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പിടിച്ചു തള്ളി. നടുറോഡിൽ മൃതദേഹത്തെ അപമാനിച്ചതിന് പൊലീസ് കണക്കു പറയേണ്ടി വരുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇന്നു രാവിലെ 9 മണിയോടെ കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ഇന്ദിരയെ കാട്ടാന കൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ ആശുപതിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.