തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎ മാത്യു കുഴല്‍നാടന്‍ നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി പരാമര്‍ശമുണ്ടെന്നതും സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശവും നീക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലൈഫ് മിഷൻ കോഴ ആരോപണത്തെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ അംഗം മാത്യു കുഴൽനാടനും തമ്മിൽ കൊമ്പ്കോർത്തത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ പുറത്തുവന്ന വാട്‌സാപ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം സംസ്ഥാനത്തിനു നാണക്കേടാണെന്നും അതു നീക്കാൻ കോടതിയെ സമീപിക്കുമോ എന്നും കുഴൽനാടൻ തുറന്നടിച്ചു.
എന്നാൽ അതിനു താങ്കളുടെ ഉപദേശം ആവശ്യമില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്ക് അതിനുള്ള സംവിധാനം ഉണ്ടെന്നും പിണറായി രൂക്ഷ ഭാഷയിൽ മറുപടി നൽകി. ഇഡിയുടെ വക്കീലാകാൻ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി കുഴൽനാടനോടു പറഞ്ഞു.