തിരുവനന്തപുരം: ആരോഗ്യമേഖലയിലെ താത്കാലിക ഒഴിവുകളിലേക്ക് പാർട്ടിക്കാരെ തിരുകികയറ്റാൻ നീക്കം നടത്തികൊണ്ട് അയച്ച കത്ത് വിവാദത്തിലായതിനെ തുടർന്ന് ഇന്ന് സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേരും. പാർട്ടിക്കും സർക്കാരിനും ഒരേപോലെ കത്ത് നാണക്കേടുണ്ടാക്കിയതോടെയാണ് യോഗം ചേരുന്നത്. പോലീസ് അന്വേഷണത്തിന് പുറമേ പാർട്ടി അന്വേഷണവും നടക്കുമെന്നാണ് സൂചനകൾ.
തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ആനാവൂർ നാഗപ്പനും ആര്യരാജേന്ദ്രനും ആവർത്തിച്ചു പറയുന്നത്. ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിനും കാരണമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
അതേസമയം വിഷയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. മേയർക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്.