ഇടുക്കി:ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ജില്ലാ ഭരണകൂടം പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ, മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശിക്കും.
രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ ദയാവധത്തിന് വിധേയമാക്കും. കർഷകർക്ക് നഷ്ടപരിഹാരവും നൽകും. രോഗ വ്യാപനം തടയാൻ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗം ബാധിച്ച ഇടങ്ങളിൽ സന്ദർശകരെ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.