ദില്ലി: രാജ്യത്തെ മുസ്ലീം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്‌എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ മതപരമായ ഐക്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമീപകാലത്ത് നടന്ന വിവാദങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.
സംഘത്തിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും മതപരമായ ഉള്‍ചേര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത് എന്ന് റിപ്പോർട്ടുകൾ പറഞ്ഞു. ജ്ഞാന്‍വാപി കേസ്, ഹിജാബ് വിവാദം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മതപരമായ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ സമാധാനവും സാഹോദര്യവും എങ്ങനെ നിലനിര്‍ത്താം എന്ന കാര്യം ചര്‍ച്ച ചെയ്തു. ആര്‍എസ്‌എസ് എന്ന സംഘടനയ്‌ക്ക് നിരവധി അനുയായികള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഒന്നിച്ചിരുന്ന് തീരുമാനമെടുത്തത് എന്നും മുന്‍ എംപി ഷാഹിദ് സിദ്ദിഖി ചർച്ചയിൽ വ്യക്തമാക്കി.