പാരീസ്: മത്സരം അവസാനിക്കാൻനിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫ്രീകിക്ക് വലയിലെത്തിച്ചുകൊണ്ട് ഫുട്ബാൾ മിശിഹാ സാക്ഷാൽ മെസ്സി ഒരിക്കൽ കൂടി രക്ഷകനായപ്പോള്‍ പിഎസ്ജി വീണ്ടും വിജയതീരമണിഞ്ഞു. ഫ്രഞ്ച് ലീഗില്‍ കരുത്തരായ ലില്ലെയ്‌ക്കെതിരേയാണ് അവസാനനിമിഷം മെസി നേടിയ ഫ്രീകിക്ക് ഗോളിലൂടെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് വിജയിച്ച പിഎസ്ജി പോയിന്റ് ടേബിളിൽ തലപ്പത്ത് തുടരുകയാണ്.
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ക്ലബ് ഒരു വിജയം സ്വന്തമാക്കുന്നത്. സൂപ്പര്‍താരങ്ങളായ നെയ്മറും മെസ്സിയും എംബാപ്പെയും അണിനിരന്ന മത്സരത്തില്‍ 11-ാം മിനിറ്റില്‍ തന്നെ എംബാപ്പെ പന്ത് വലയിലെത്തിച്ചു. മിനിറ്റുകള്‍ക്കകം നെയ്മര്‍ പിഎസ്ജിയുടെ രണ്ടാം ഗോളും നേടി. വിറ്റിന്ന നല്‍കിയ പന്ത് നെയ്മര്‍ അനായാസം വലയിലാക്കുകയായിരുന്നു. എന്നാല്‍ 24-ാം മിനിറ്റില്‍ ലില്ലെ തിരിച്ചടിച്ചു. ബഫോഡെ ഡയാകിറ്റെ മികച്ചൊരു ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മര്‍ പരിക്കേറ്റ് പുറത്തുപോയി.പിന്നാലെ 58-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജൊനാതന്‍ ഡേവിഡ് ലില്ലെയുടെ സമനില ഗോള്‍ നേടി. 69-ാം മിനിറ്റില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് ലില്ലെ ലീഡെടുത്തു. ജൊനാതന്‍ ബാംബയാണ് ഇത്തവണ വലകുലുക്കിയത്.
എന്നാൽ 87-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് യുവാന്‍ ബെര്‍നാറ്റ് നല്‍കിയ ക്രോസ്സില്‍ നിന്ന് എംബാപ്പെയും പിന്നാലെ ഇഞ്ചുറിടൈമിന്റെ അഞ്ചാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് മെസ്സിയും തിളങ്ങിയതോടെ അർഹിച്ച വിജയം പിഎസ്ജിയുടെ കൈകളിലെത്തി .