മുംബൈ : ഭാര്യയുമായുള്ള പ്രശ്നങ്ങൾ കാരണം വിവാദങ്ങളിൽ ഇടം നേടിയ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതരരോപണങ്ങളുമായി നടന്റെ ദുബായിലെ വീട്ടിൽ സഹായിയായി ജോലി ചെയ്യുന്ന യുവതി രംഗത്തെത്തി.സിദ്ദിഖി കാരണം താൻ ദുബായിൽ ഒറ്റപ്പെട്ടുപോയെന്നാണ് യുവതി പറയുന്നത്.
നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാനാണു യുവതിയുടെ ആരോപണങ്ങളടങ്ങിയ വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. നടന്റെ വീട്ടു സഹായിയായ സപ്ന റോബിൻ മാസി എന്ന യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. ഒരു കമ്പനിയിലെ സെയിൽസ് മാനേജർ എന്ന ജോലി വാഗ്ദാനത്തിൽ ദുബായിലെത്തിയ സപ്നയെ നവാസുദ്ദീന്റെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പരിപാലിക്കാനായി നിയോഗിക്കുകയായിരുന്നു.
ചിലവിനുള്ള പൈസയോ ഭക്ഷണമോ നൽകാതെ സിദ്ധിഖി തന്നെ ദുബായിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് സപ്ന പറയുന്നു. സർക്കാർ അധികൃതർ എത്രയും വേഗത്തിൽ സപ്നയെ ദുബായിൽ നിന്ന് രക്ഷപ്പെടുത്തണമെന്നും അഭിഭാഷകൻ അഭ്യർത്ഥിച്ചു. 2022 നവംബറിലാണ് സപ്നയെ നവാസുദ്ദീൻ സിദ്ദിഖി നിയമിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.