റിയാദ് : സൗദി പ്രോ ലീഗിൽ ആദ്യ മത്സരങ്ങളിൽ കാട്ടിയ മികവ് അവർത്തിക്കാനാവാതെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തിൽ അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബ് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദ് വിജയമാഘോഷിച്ചത്. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചാണ് ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിക്കുവാൻ ശ്രമിച്ചത്.
കളി കഴിഞ്ഞു മടങ്ങിയ റൊണാൾഡോ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പികൾ രോഷത്തോടെ തട്ടിയെറിഞ്ഞു. മത്സരത്തിനു ശേഷം റൊണാൾഡോയെ പരിഹസിച്ചുകൊണ്ട് ഇത്തിഹാദ് ക്ലബ് ‘റൊണാൾഡോ എവിടെ?’ എന്നു കൂടി ട്വീറ്റ് ചെയ്തതോടെ സംഭവം കൊഴുത്തു. നിരാശപ്പെടുത്തുന്ന മത്സര ഫലമാണിതെന്നും അടുത്ത മത്സരങ്ങളിലാണു ഇനി ശ്രദ്ധയെന്നും റൊണാൾഡോ കളിക്കു ശേഷം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
സീസണിൽ അൽ നസറിന്റെ രണ്ടാം തോൽവിയാണിത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. ജയത്തോടെ അൽ നസറിനെ പിന്നിലാക്കി അൽ ഇത്തിഹാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.