അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരത്തിന്റെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി രംഗത്ത് വന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയത്.
റിപ്പോർട്ട് തള്ളിയ യോര്‍ഗെ മെസ്സി, തന്റെ മകന്റെ പേര് ആളെക്കൂട്ടാന്‍ ഉപയോഗിക്കുകയാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ചു. നിലവിൽ ഒരു ക്ലബ്ബുമായും ഒരു കാര്യവും മെസ്സി തീരുമാനിച്ചിട്ടില്ലെന്നും പിഎസ്ജിയിൽ അവശേഷിക്കുന്ന ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് യാതൊന്നും തീരുമാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സീസണ്‍ അവസാനിച്ച ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് വിശകലനം ചെയ്യാനും തുടര്‍ന്ന് അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയമുണ്ട്. എപ്പോഴും ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാറുണ്ട്. പ്രശസ്തി നേടാന്‍ പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല.’ – യോര്‍ഗെ മെസ്സി കുറിച്ചു.
നേരത്തെ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി റെക്കോഡ് പ്രതിഫലത്തിന് കരാറിലെത്തിയതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

