കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കയ്ക്ക് പരിക്ക്. വളയൻ കോട്ടുമ്മൽ ആമിനക്കാണ് (56) ഗുരുതരമായി പരിക്കേറ്റത്. രാവിലെ 11.30 ഓടെ ആടിന് ഇല ശേഖരിക്കാനായി വയലിൽ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആമിനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമിനയെ ഒരു മാസം മുമ്പും സമാന രീതിയിൽ കാട്ടുപന്നി ആക്രമിച്ചിരുന്നു. പരിക്കേറ്റ ആമിന ക്ഷീരകർഷകയാണ്.
അപ്രതീക്ഷിതമായി ഓടിയെത്തിയ കാട്ടുപന്നി ഇവരെ നെഞ്ചിൽ കുത്തി വീഴ്ത്തുകയായിരുന്നു. നിരന്തരമായി കാട്ടുപന്നി ആക്രമണം ഉണ്ടാകുന്ന മേഖലയാണിത്. പകൽ സമയങ്ങളിൽ കാട്ടുപന്നി ആക്രമണം ഉണ്ടാകാറില്ല. നാട്ടുകാർ സംഭവത്തെ തുടർന്ന് ആശങ്കയിലാണ്. ആദ്യമുണ്ടായ ആക്രമണത്തിൽ ആമിനക്ക് കൈക്കും കാലിനും പരിക്കേറ്റിരുന്നു. അത് പൂർണ്ണമായും ഭേദമാകുന്നതിന് മുമ്പാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.