കൊല്‍ക്കത്ത : ഏകദിന ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ കുഞ്ഞൻ സ്കോറിലൊതുങ്ങി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിംഗ് മുൻനിര പാടേ തകർന്ന മത്സരത്തിൽ ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിൽ എത്തിച്ചത്. സെഞ്ചുറി നേടിയ മില്ലര്‍ 116 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 101 റണ്‍സെടുത്തു.
24 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി അയച്ചു. നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. തൊട്ട് പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത ഡിക്കോക്ക് ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിൽ പാറ്റ് കമ്മിന്‍സിന് പിടികൊടുത്ത് പുറത്തായി.ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.
തുടർന്ന് ഒന്നിച്ച എയ്ഡന്‍ മാര്‍ക്രം – റാസ്സി വാന്‍ ഡെര്‍ ദസ്സൻ സഖ്യം പതിയെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.എന്നാൽ 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി സ്റ്റാര്‍ക്ക് ആഞ്ഞടിച്ചു. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ ബോർഡ് 24-ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് പതിച്ചു
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്റിച്ച് ക്ലാസന്‍ – ഡേവിഡ് മില്ലര്‍ സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തത്തോടെ ദക്ഷിണാഫ്രിക്ക വൻ തകർച്ചയിൽ നിന്ന് കരകയറി. 31-ാം ഓവറില്‍ ക്ലാസനെ മടക്കി ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ യാന്‍സനെയും (0) മടക്കിയ ഹെഡ്, ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി. 48 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ക്ലാസന്‍ മടങ്ങിയത്. ജെറാള്‍ഡ് കോട്ട്‌സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്കും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം നേടി. ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.