തിരുവനന്തപുരം: എക്സ്റേ മെഷീൻ തട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ് കിടപ്പിലായത്.
തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടിയാണ് ഒടിഞ്ഞത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഇഎൻടി ഡോക്ടറുടെ നിർദേശപ്രകാരമാണ് കുട്ടിക്ക് എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീനിന്‍റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിൻറെ ഭാഗത്തുവന്നിടിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി . എന്നാല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറയ്ക്കാൻ ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന് നിർദേശിച്ച ഡോക്ടർമാർ കുട്ടിയെ വിട്ടയക്കുകയായിരുന്നു .