തിരുവനന്തപുരം: രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിനേഷൻ യജ്ഞമായ ‘മിഷൻ ഇന്ദ്രധനുഷ് ‘ സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് മിഷൻ ഇന്ദ്രധനുഷ് 5.0.
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാം പനി വ്യാപകമാകുന്നു. ഇതിനോടകം നാല് പേർ അഞ്ചാം പനി ബാധിച്ച് മരണപ്പെട്ടു. ഒരാഴ്ചക്കിടെ മലപ്പുറത്ത് മരണപ്പെട്ടത് രണ്ട് കുട്ടികളാണ്. 2362 കുട്ടികൾക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നതിനിടയിലും ആരോഗ്യ വകുപ്പ് അനാസ്ഥ തുടരുകയാണ്. മലപ്പുറത്ത് പനി ബാധിച്ച രണ്ട് കുട്ടികൾക്ക് പ്രതിരോധ വാക്‌സീൻ നൽകിയിരുന്നില്ല.
കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ക്യാമ്പ് സംഘടിപ്പിക്കാൻ എല്ലാ ജില്ലകൾക്കും സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. വാക്‌സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്കാണ് യജ്ഞത്തിൽ കൂടുതൽ പ്രാധാന്യം നൽകുക. നാളെ രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന വാക്‌സിനേഷൻ യജ്ഞം മൂന്ന് ഘട്ടങ്ങളായാണ് പൂർത്തിയാക്കുക.