ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടേയും സഖ്യകക്ഷികളുടേയും സ്റ്റാർ കാമ്പെയ്നർ നരേന്ദ്രമോദി ആയിരുന്നു. മോദി മത്സരിച്ചത് വാരണാസിയിലായിരുന്നു എങ്കിലും, എല്ലാ മണ്ഡലങ്ങളിലും മോദി തന്നെയായിരുന്നു സ്ഥാനാർഥി. ജയിച്ചിടത്തും, തോറ്റയിടത്തും. ജനങ്ങൾ ഇക്കുറി വോട്ടു ചെയ്തത് കൃത്യമായി രണ്ടു ചേരിയിലാണ്; മോദിക്ക് അനുകൂലമായും, പ്രതികൂലമായും. ഫലം; വമ്പിച്ച ഭൂരിപക്ഷത്തിന് ബിജെപി ജയിച്ചു; അഥവാ മോദിയെ ജനം തിരഞ്ഞെടുത്തു… ഈ ട്രെന്റ്റ് ഇപ്പോൾ വിദേശരാജ്യങ്ങളിലും പടരുകയാണെന്ന് വേണം കരുതാൻ. അവർക്കും, തിരഞ്ഞെടുപ്പ് ജയിക്കാൻ നരേന്ദ്രമോദി വേണമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
ഇസ്രായേലിലെ കാര്യം നോക്കാം. ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടന്ന അതേ സമയത്ത് ഇസ്രായേലിലും പൊതു തിരഞ്ഞെടുപ്പ് നടന്നു. പക്ഷേ ആർക്കും ഭൂരിപക്ഷം കിട്ടിയില്ല. പ്രധാനമന്ത്രി ബഞ്ചമിൻ നെതൻയാഹു നേതൃത്വം നൽകുന്ന ലിക്കുഡ് പാർട്ടി ഏറ്റവും വലിയ കക്ഷിയായിയെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. കൂട്ട്കക്ഷി ഭരണത്തിനു പല ശ്രമങ്ങളും നടന്നു എങ്കിലും ഫലം കണ്ടില്ല. അങ്ങനെ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമായി. മെയ് 30 ന് 120 അംഗ സെനറ്റ് പിരിച്ചു വിട്ടു. നെതൻയാഹു താത്കാലിക പ്രധാനമന്ത്രിയായി തുടർന്നു.
സെപ്റ്റംബർ 17 നാണ് ഇക്കുറി തിരഞ്ഞെടുപ്പ്. ഒൻപത് പ്രധാന കക്ഷികളാണ് മത്സര രംഗത്തുള്ളത്. അതിൽ പ്രധാന പാർട്ടികൾ, നെതൻയാഹുവിന്റ്റെ ലികുഡും, ബെന്നി ഗാൻസിന്റ്റെ ബ്ലൂ ആൻഡ് വൈറ്റുമാണ്. 120 അംഗ സെനറ്റിൽ കഴിഞ്ഞ തവണ ലികുഡിന് 38ഉം, ബ്ലൂ ആൻഡ് വൈറ്റിന് 35ഉം സീറ്റാണ് ഉണ്ടായിരുന്നത്. ബാക്കി ചെറുകക്ഷികൾ പങ്കിട്ടു. ഇവരാരും തമ്മിൽ കൂട്ടുകൂടാൻ തയ്യാറുമല്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇസ്രായേൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കടുത്ത മത്സരമാണ് നടക്കുന്നത്. ശക്തിയിലും പ്രചാരണത്തിലും ലിക്കുഡും, ബ്ലൂ ആൻഡ് വൈറ്റും ഏതാണ്ട് തുല്യ ശക്തികളുമാണ്.
ഇവിടെയാണ് നെതൻയാഹു, തന്റ്റെ ‘ട്രംപ്കാർഡ്’ പുറത്തിറക്കുന്നത്. ഇക്കുറി ‘മോദി’യാണ് ഇസ്രായേലിലെ താരം. ഇസ്രായേലിലെ ജനങ്ങൾക്ക് ഇടയിൽ നല്ല മതിപ്പുളവാക്കിയ നേതാവാണ് മോദി. ആ ഇമേജ്, തന്റ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കാനാണ് ലിക്കുഡ് പാർട്ടിയുടെ തീരുമാനം. പ്രചാരണത്തിൽ, നരേന്ദ്രമോദിയുമായുള്ള തന്റ്റെ അടുത്ത ബന്ധം ഉയർത്തി പിടിക്കുകയാണ് ബഞ്ചമിൻ നെതൻയാഹു. രാജ്യത്തിന്റെ വിദേശനയം തന്റ്റെ കയ്യിൽ സുരക്ഷിതമാണന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ നരേന്ദ്രമോദിയുമായി ഹസ്തദാനം ചെയ്യുന്ന പോസ്റ്റർ വ്യാപകമായി ലിക്കുഡ് പാർട്ടി ഉപയോഗിക്കുന്നു. കൂടാതെ ചരിത്രത്തിലാദ്യമായി, പാലസ്തീനിനെതിരെ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ വോട്ടെടുപ്പിൽ ഇസ്രായേലിനനുകൂലമായി നില കൊണ്ടതും നെതൻയാഹു തന്റ്റെ മോദിയുമായുള്ള പ്രത്യേക ബന്ധം മൂലമാണെന്ന് അവകാശപ്പെടുന്നു.
ഇത് കൂടാതെയാണ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ നെതൻയാഹു ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലേക്ക് പറക്കുന്നത്. പാകിസ്ഥാനിൽ നിന്നും യുദ്ധ ഭീഷണി നിലനിൽക്കുന്ന വേളയിൽ ഈ സന്ദർശനത്തിനു ഇന്ത്യയും വലിയ പ്രാധാന്യമാണ് നൽകുന്നത്. അത്യന്ധാധുനീക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ ഉടനടി കരസ്ഥമാക്കുകയാണ് ഇന്ത്യ. ഈ കച്ചവടവും നെതൻയാഹു വോട്ടാക്കും. മോദിയുടെ അറുപത്തിയൊൻപതാം പിറന്നാൾ ദിനത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ, മോദിയെ കൂടി വോട്ടാക്കി അറുപതിനു മുകളിൽ സീറ്റ് നേടാനാണ് നെതൻയാഹുവിന്റ്റെ ശ്രമം.
അത് വിജയിച്ചാൽ മറ്റൊരു കാര്യം കൂടി ഉറപ്പിക്കാം. അടുത്ത കൊല്ലം നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ‘മോദി’ താരമാകും. കാരണം ഡെമോക്രാറ്റിക് സ്ഥാനാർഥി ആയി മത്സരിക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ വംശജയും, ഹിന്ദുവുമായ സെനറ്റ് അംഗം തുൾസി ഗബ്ബാർഡാണ്. അവരാകട്ടെ, നരേന്ദ്രമോദിയുടെ കടുത്ത ആരാധികയും. ട്രംമ്പ് vs തുൾസി എന്നത്, ഫലത്തിൽ, ട്രംമ്പ് vs മോദി എന്നായേക്കാം.