കാഠ്മണ്ഡു: നേപ്പാളിലെ ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയും നരേന്ദ്രമോദിയും ചേർന്നാണ് തറക്കല്ലിട്ടത്. 2566-ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാളിലെത്തിയത്. 2014ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ നേപ്പാൾ സന്ദർശനം കൂടിയാണിത്.
ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ലുംബിനിയിൽ കേന്ദ്ര സർക്കാർ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമതകേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ ഇതിന്റെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. യുഎസ്, ചൈന, കാനഡ, ഫ്രാൻസ്, ജർമ്മനി, തായ്ലൻഡ് എന്നിവയുൾപ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയിൽ ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്.
ബുദ്ധപൂർണ്ണിമ ദിനമായ ഇന്ന് രാവിലെ ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെത്തിയ മോദി പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യുബെയ്‌ക്കൊപ്പം പ്രശസ്തമായ മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേർന്ന് വെള്ളമൊഴിക്കുകയും ചെയ്തു. നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ നേരിൽ കാണാനായി ഇവിടേയ്‌ക്ക് എത്തിയിരിക്കുന്നത്.