ദില്ലി : രാജ്യത്ത് പരമ്പരാഗത കറൻസി കൈമാറിയുള്ള സാമ്പത്തിക ഇടപാടുകളേക്കാൾ ഡിജിറ്റൽ പണമിടപാട് വർധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്ത് യുപിഐ സംവിധാനത്തിനു ലഭിക്കുന്ന വമ്പൻ സ്വീകാര്യത കണക്കിലെടുത്താണ് പ്രധാനമന്ത്രിയുടെ പരാമർശം. യുപിഐയും സിംഗപ്പുരിലെ പേനൗവും തമ്മിലുള്ള സംയുക്ത സംരംഭം വിഡിയോ കോൺഫറൻസിലൂടെ പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഗപ്പുർ പ്രധാനമന്ത്രി ലീ ഹസ്‌യെൻ ലൂങ്ങും ചടങ്ങിൽ സന്നിഹിതനായിരുന്നു.
126 ട്രില്യൻ യുഎസ് ഡോളറിൽ അധികം വരുന്ന 740 കോടി ഡിജിറ്റൽ ഇടപാടുകളാണ് ഇതുവരെ നടന്നത്. 2022ൽ യുപിഐ വഴി 2 ട്രില്യൻ സിംഗപ്പുർ ഡോളറിന്റെ ഇടപാടും രാജ്യത്തു നടന്നു. യുപിഐ സംവിധാനം വളരെ സുരക്ഷിതമാണ് എന്നതിനാലാണ് ജനങ്ങൾ ഈ സംവിധാനം വളരെ വേഗത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂർ കൂടാതെ, അമേരിക്ക , ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാർക്കും ഈ സേവനം ഉടൻ തന്നെ ലഭ്യമാകും. ഇവിടങ്ങളിൽ എൻആർഇ, എൻആർഒ അക്കൗണ്ട് ഉള്ള പ്രവാസികൾക്ക് ഇനി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സർവീസുകൾ ഉപയോഗിച്ച് ഇടപാട് നടത്താമെന്ന് നാഷനൽ പേമെന്റ്സ് കോർപ്പറേഷൻ വ്യക്തമാക്കി. ആദ്യഘട്ടമെന്ന നിലയിൽ 10 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.