സിഡ്നി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന്റെ തുടക്കം ഏറെ വികാരഭരിതമായിട്ടായിരുന്നു. മത്സരത്തിന് മുമ്പ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കരഞ്ഞത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു. മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് എന്തിനായിരുന്നു എന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചർച്ച ചെയ്യുന്നത്.
ഇത് രണ്ടാം തവണയാണ് ദേശീയ ഗാനം ആലപിക്കുന്നതിനിടെ സിറാജ് പൊട്ടിക്കരയുന്നത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സിറാജ് കരയറുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അതേസമയം ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്.
ഇന്നത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാനെന്റെ പിതാവിനെക്കുറിച്ചോര്‍ത്തു. അതെന്നെ വികാരഭരിതനാക്കി. കാരണം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നത് എന്റെ പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ കളിക്കുന്നത് കാണുമായിരുന്നല്ലോ എന്നോര്‍ത്തുപോയി. സിറാജ് കൂട്ടിച്ചേർത്തു.
നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തൊട്ട് മുമ്പാണ് സിറാജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. എന്നാൽ, ക്വാറന്‍റൈൻ നിയന്ത്രണങ്ങളുള്ളതിനാൽ സിറാജിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതും മുഹമ്മദ് സിറാണ്. അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെടാണ് സിറാജ് പൂജാരയുടെ കൈയ്യിലെത്തിച്ചത്.