തിരുവനന്തപുരം : ഇക്കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് സംബന്ധിച്ച വിവാദങ്ങളുടെയും ഊട്ടുപുരയിലെയും കലവറയിലെയും അനാവശ്യ നിയന്ത്രങ്ങളുടെയും അടിസ്ഥാനത്തിൽ , കലോത്സവങ്ങൾക്ക് ഇനി ഭക്ഷണമൊരുക്കാൻ താനുണ്ടാവില്ല എന്ന കടുംപിടുത്തതിൽ നിന്ന് അയഞ്ഞ് മോഹനന്‍ നമ്പൂതിരി. സർക്കാർ പങ്കാളിത്തത്തോടെ നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ദേശീയ കലോത്സവത്തിന് കലവറയുടെ ചുമതല നിർവഹിക്കുന്നത് പഴയിടമാണ്.
അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് കലവറയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ലെന്നും തീരുമാനമറിയിക്കാൻ ഇനിയും കാലം കാത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 16 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത് പഴയിടമാണ്. വിവാദം തന്നെ ബാധിക്കുന്നതല്ലെന്നും ഭക്ഷണമെനു തീരുമാനിക്കുന്നത് സർക്കാരാണെന്നും പ്രതികരിച്ചെങ്കിലും അടുക്കള നിയന്ത്രിക്കുന്നതിൽ ഭയമുള്ളതിനാൽ പിന്മാറുകയാണെന്നുമായിരുന്നു മുൻപ് പഴയിടം പ്രതികരിച്ചിരുന്നത്.