കൊച്ചി : മോൻസൻ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈബ്രാഞ്ച് റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കെ. സുധാകരന് നോട്ടിസ് നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.
എംപിയായിരിക്കെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയിൽ സുധാകരൻ അംഗമായിരുന്നു. , തന്റെ രണ്ടരക്ഷത്തോളം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരിച്ചു ലഭിക്കുന്ന മുറയ്ക്ക് തിരികെ നൽകുമെന്നും ഇടപാടുകാർക്ക് മോൻസൻ വാഗ്ദാനം ചെയ്തിരുന്നു. തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ ലഭിക്കാൻ ഇടപെടുമെന്ന് സുധാകരൻ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. സുധാകരൻ നേരിട്ട് വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്നും സുധാകരന്റെ സാന്നിധ്യത്തിൽ പണം കൈമാറിയിട്ടുണ്ടെന്നും പരാതിക്കാർ ആരോപിച്ചിരുന്നു.
നേരത്തെ മോൻസൻ മാവുങ്കലിനൊപ്പമുള്ള കെ.സുധാകരന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, മോൻസനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്നും കണ്ണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു 5 വട്ടം പോയിട്ടുണ്ടെന്നും ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിർത്തിയെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം