ലണ്ടൻ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു കൂറ്റൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിനു വീണ്ടും തിരിച്ചടി.കുറഞ്ഞ ഓവർ റേറ്റിനെ തുടർന്ന് മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയാണ് ഇന്ത്യൻ ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചുമത്തിയത്. മത്സരത്തിനിടെ അംപയറുടെ തീരുമാനം ചോദ്യം ചെയ്ത ശുഭ്മൻ ഗില്ലിന് 15 ശതമാനം അധിക പിഴയുണ്ട്. ഇതോടെ ഗിൽ 115 ശതമാനം പിഴയൊടുക്കേണ്ടിവരും.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടെ കാമറൂൺ ഗ്രീന്‍ ക്യാച്ച് എടുത്ത് ഗില്ലിനെ പുറത്താക്കിയിരുന്നു. പന്ത് ഗ്രൗണ്ടിൽ തട്ടിയതായി സംശയമുണ്ടായിരുന്നെങ്കിലും അംപയർ ഔട്ട് അനുവദിക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ഗില്‍ സമൂഹ മാദ്ധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിഴ ചുമത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ ഇന്ത്യ പൂർത്തിയാക്കിയ ഓവറുകളിൽ അഞ്ച് ഓവറുകളുടെ കുറവുണ്ടായെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ ഓസ്ട്രേലിയൻ ടീമിന് മാച്ച് ഫീസിന്റെ 80 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്.