ചെന്നൈ : എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻനിര തകർന്നിട്ടും ദില്ലി ക്യാപിറ്റൽസിനെ തോല്‍പിച്ച ചെന്നൈ സൂപ്പർ കിങ്സിനായി അവസാന ഓവറിൽ തകർത്തടിച്ച് വീണ്ടും പ്രായം ഒരു നമ്പർ മാത്രമാണെന്ന സന്ദേശം നൽകി ചെന്നൈ നായകൻ എം.എസ്. ധോണി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി ഒൻപതു പന്തുകളിൽനിന്ന് ധോണി നേടിയത് 20 റൺസ്. രണ്ടു സിക്സുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്.അവസാന ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്താണു ധോണിയെ പുറത്താക്കിയത്.
കുറച്ചു പന്തുകൾ മാത്രം നേരിട്ട് പരമാവധി റൺ നേടുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇതാണു തന്റെ ജോലിയെന്നായിരുന്നു ധോണി നൽകിയ മറുപടി. ‘‘ഇതാണു ഞാൻ ചെയ്യാൻ പോകുന്നതെന്നു ചെന്നൈ താരങ്ങളോടു ഞാൻ പറഞ്ഞിട്ടുണ്ട്. എന്നെ ഒരുപാട് ഓടിക്കരുത്. അതു പ്രാവർത്തികമാകുകയാണ്. അതു ചെയ്യാനാണ് എനിക്കും താൽപര്യം. ടീമിനായി സ്കോർ കണ്ടെത്താൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഋതുരാജ് ഗെയ്ക്‌വാദിന്റെ ബാറ്റിങ് പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹം വളരെ നന്നായി കളിക്കുന്നുണ്ട്. സ്കോർ കണ്ടെത്താൻ തുടങ്ങിയാൽ ഋതുരാജ് ബുദ്ധിമുട്ടില്ലാതെ അതു മുന്നോട്ടുകൊണ്ടുപോകും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടും. അങ്ങനെയുള്ള ആളുകൾ അപൂർവമാണ്. കാര്യങ്ങൾ അതിവേഗം മനസ്സിലാക്കുന്ന ആളുകളെയാണ് നമുക്ക് ടീമിൽ ആവശ്യം.’’– ധോണി പറഞ്ഞു.
ഇന്നലെ നടന്ന ദില്ലി ക്യാപിറ്റൽസിനെതിരെ 27 റൺസ് വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. താരതമ്യേനെ കുടുപ്പമല്ലാത്ത ലക്ഷ്യം പിന്തുടർന്ന് ബാറ്റ് വീശിയ ദില്ലിക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.