ദില്ലി : മൊറോക്കോയിൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1037 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഏതാണ്ട് എണ്ണൂറിനോട് അടുക്കുകയാണ്.
മൊറോക്കോയിലെ മാരാകേഷ് നഗരത്തിലാണ് രാജ്യത്തെ ഒന്നടങ്കം വിറപ്പിച്ച ഭൂകമ്പമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്ന് 18.5 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാത്രി 11:11ന് ഉണ്ടായ റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കൻഡുകൾ നീണ്ടുനിന്നുവെന്ന് മൊറോക്കൻ നാഷണൽ സീസ്മിക് മോണിറ്ററിങ് അലേർട്ട് നെറ്റ്‍വർക്ക് സിസ്റ്റം വ്യക്തമാക്കി. എന്നാൽ, അമേരിക്കൻ ജിയോളജിക്കൽ സർവേ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 6.8 ആണ് ഭൂചലനത്തിന്റെ തീവ്രത.ചരിത്ര നഗരമായ മറാക്കഷിലെ ചില ഭാഗങ്ങൾക്ക് കേടുപാട് പറ്റിയെന്നും റിപ്പോർട്ടുണ്ട്. ഒട്ടനവധിയാളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും കുതിച്ചുയരാനാണ് സാധ്യത.