ദില്ലി : രാജ്യത്തെ കോവിഡ് ബാധിതരിൽ കൂടിയ പങ്കും കേരളത്തിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരിൽ 26.4 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്ര– 21.7%, ഗുജറാത്ത്– 13.9%, കർണാടക–8.6%, തമിഴ്നാട്–6.3% എന്നിങ്ങനെയാണ് കണക്ക്.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അടുത്ത മാസം 11, 12 തീയതികളിൽ മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് കൈമാറിയത്. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ മോക്ഡ്രില്ലിൽ പങ്കെടുക്കണമെന്നാണ് നിർദേശം.
മരുന്നുകൾ, കിടപ്പുരോഗികൾക്കായുള്ള കിടക്കകൾ, മെഡിക്കൽ സാമഗ്രികൾ, ഓക്സിജൻ എന്നിവയുടെ ലഭ്യതയും വിലയിരുത്തും. മാർച്ച് 27ന് സംസ്ഥാനങ്ങളുമായി നടക്കുന്ന ഓൺലൈൻ മീറ്റിങ്ങിലാകും മോക്ഡ്രിൽ സംബന്ധിച്ച് കൂടുതൽ നിർദേശങ്ങൾ ലഭ്യമാകുക.