Saturday, April 20, 2024
spot_img

ഇന്ന് ലോക മാതൃദിനം..ശങ്കരാചാര്യരുടെ മാതൃപഞ്ചകം ചൊല്ലി കൊണ്ടാവട്ടെ ഈ ദിനാചരണം

ശ്ലോകം – 1

ആസ്താം താവദിയം പ്രസൂതിസമയെ ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
എകസ്യാപി ന ഗര്‍ഭഭാര ഭരണക്ലേശസ്യ യസ്യ ക്ഷമഃ
ദാതും നിഷ്ക്രിതിമുന്നതോപി തനയ: തസ്വൈ ജനന്യൈ നമഃ

എന്നെ പ്രസവിക്കുന്ന സമയത്ത് അമ്മ സഹിച്ചതായ സഹിക്കാൻ കഴിയാത്ത ആ വേദന – അതിനെപ്പറ്റി അതുപോലെ വേദന അനുഭവിച്ച മറ്റൊരമ്മയ്ക്കല്ലാതെ; മറ്റാർക്കാണ് അറിയാൻ കഴിയുക? അതിരിക്കട്ടെ എന്നെ ഗർഭത്തിൽ ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച പല തരം കഷ്ടപ്പാടുകൾ, ആഹാരത്തിൽ രുചിയില്ലായ്മ, ഛർദ്ദി, ശരീരംമെലിയൽ, പ്രസവശേഷം ഒരുകൊല്ലക്കാലം എന്റെ മലമൂത്രങ്ങളാൽ കൂടെകൂടെ മലിനമായിത്തീർന്നുകൊണ്ടിരുന്ന കിടക്കയിലെ കിടപ്പ്, എന്നെ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന ചിന്ത കൊണ്ട് മുറിഞ്ഞുമുറിഞ്ഞുള്ള ഉറക്കം എന്നെ വളർത്തി വലുതാക്കാൻ സഹിച്ച ക്ലേശങ്ങൾ, പലപ്പോഴും താനൊന്നുംകഴിക്കാതെ പട്ടിണികിടന്നും കുഞ്ഞായിരുന്ന എനിക്ക് ആഹാരംതന്നുപോഷിപ്പിക്കൽ – ഇങ്ങനെ എണ്ണിയെണ്ണി പറയുകയാണെങ്കിൽ അവസാനിക്കാത്തെ വിധത്തിൽ വാത്സല്യത്തിന്റെ ഉറവിടമായ അമ്മ എന്നെപോറ്റിവളർത്താൻ സഹിച്ച കഷ്ടപ്പാടുകൾ – മകൻ എത്രയൊക്കെ വലിയവനായിത്തീർന്നാലും, അമ്മ മകനുവേണ്ടി സഹിച്ച ആയിരമായിരം ത്യാഗങ്ങളിൽ ഒന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിയില്ല. ഞാനിപ്പോൾ മറ്റുള്ളവരുടെ ദൃഷ്ടിയിൽ ജഗദ്ഗുരുവാണ്. ആചാര്യവര്യനാണ്. വിശ്വപ്രസിദ്ധനാണ്. എല്ലാവരുടെയും ബഹുമാനാദരങ്ങൾക്ക് പാത്രീഭുത താണ്. അദ്വൈതബ്രഹ്മനിഷ്ഠനാണ്. ഇതെല്ലാമുണ്ടായിട്ടെന്തു കാര്യം? ഇപ്രകാരമെല്ലാമുള്ള ഞാൻ വിചാരിച്ചിട്ടുപോലും അമ്മ എനിക്കു വേണ്ടി സഹിച്ച കഷ്ടപ്പാടുകളിലൊന്നിനുപോലും പ്രത്യുപകാരം ചെയ്യാൻ കഴിഞ്ഞില്ലല്ലോ. അമ്മേ ! നിസ്സഹായനായ ഞാൻ അമ്മയുടെ കാല്ക്കൽ ഇതാ ഒന്നു നമസ്ക്കരിക്കുകമാത്രം ചെയ്യുന്നു.

ശ്ലോകം – 2

ഗുരുകുലമുപസ്രുത്യ സ്വപ്നകാലെ തു ദ്രുഷ്ട്വാ
യതിസമുചിതവേഷം പ്രാരുദോ മാ ത്വമുച്ചൈഃ
ഗുരുകുലമഥ സര്‍വ്വം പ്രാരുദത്തെ സമക്ഷം
സപദി ചരണയോസ്തേ മാതുരസ്തു പ്രണാമഃ

ഞാൻ ഒരു പഴയസംഭവം ഓർത്തുപോവുകയാണ്. ഞാൻ ഗുരുകുലത്തിൽ വിദ്യാഭ്യാസംചെയ്തുകഴിഞ്ഞിരുന്നകാലം ഞാൻ സംന്യസിച്ചതായി അമ്മ സ്വപ്നം കണ്ടു. രാവിലെതന്നെ അമ്മ ഗുരുകുലത്തിലേക്കോടി വന്നു ” നീ എന്നെ ഉപേക്ഷിച്ച് സംന്യസിച്ചുപോവുകയാണോ മകനെേ” എന്നുചോദിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ആ രംഗംകണ്ട് എന്റെ സഹപാഠികളും, ഗുരുനാഥൻപോലും കരഞ്ഞു പോയി അമ്മേ ! ആ സ്നേഹത്തിനുമുൻപിൽ, വേറെ യാതൊന്നും സമർപ്പിക്കാനില്ലാത്ത ഞാനിതാ ഒന്നു നമസ്ക്കരിക്കുകയെങ്കിലുംചെയ്യട്ടെ.

ശ്ലോകം – 3

ന ദത്തം മാതസ്തെ മരണസമയെ തോയമപി വാ
സ്വഥാ വാ നൊ ദേയാ മരണദിവസേ ശ്രദ്ധാവിധിനാ
ന ജപ്തോ മാതസ്തെ മരണസമയെ താരകമഹം
അകാലെ സംപ്രാപ്തേ മയി കുരു ദയാം മാതസ്തൂലാം

അമ്മേ! അവിടുത്തെ മരണസമയത്ത് രണ്ടുതുള്ളി ഗംഗാജലം ആ
ചുണ്ടുകളിലുറ്റിച്ചു തരാൻ എനിക്ക് കഴിഞ്ഞില്ല മരണദിവസത്തെ തിഥിയെ ഓർമ്മിച്ച് കൊല്ലംതോറും ശ്രാദ്ധമൂട്ടാനും എനിക്ക് നിവൃത്തിയില്ല ഞാൻ സംന്യാസിയായിപ്പോയില്ലേ? മരണവേളയിൽ അമ്മയെ തൊട്ടിരുന്ന് പ്രണവം ജപിക്കാനുള്ള അവസരംപോലും ഈ ഹതഭാഗ്യന് കിട്ടിയില്ല. ഇങ്ങനെ അമ്മക്കുവേണ്ടി യാതോന്നും ചെയ്യാൻ കഴിയാത്തവനും, സമയം കഴിഞ്ഞ് വന്നവനുമായ ഈ മകനിൽ അമ്മ ദയചെയ്യണേ.

ശ്ലോകം – 4

മുക്താമണിസ്തം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്ത വത്യാസ്തവ വാചി മാതർ
ദദാമ്യഹം തണ്ടുലമേഷ ശുഷ്കം

“നീയെന്റെ മുത്തല്ലേ? രത്നമല്ലോ? എന്റെ കണ്ണിന്റെ കണ്ണല്ലേ? എന്റെ പ്രിയപ്പെട്ട രാജനല്ലേ? നീ ദീർഘായുസ്സോടെ വളരെക്കാലം ജീവിച്ചിരിക്കണേ” ഇങ്ങനെയെല്ലാം പറഞ്ഞുകൊണ്ടാണ് എന്റെ അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചിരുന്നത്. അപ്രകാരമെല്ലാം കൊഞ്ചിക്കളിപ്പിച്ച് വളർത്തിയെ അമ്മയുടെ വായിൽ ഈ ഉണക്കലരി മാത്രമാണല്ലോ ഇവന് – അമ്മയ്ക്കു വേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത അധന്യനായ ഈ മകന് വായ്ക്കിരയായി സമർപ്പിക്കാൻ കഴിഞ്ഞത്. ഞാനെത്ര അധന്യൻ !.

ശ്ലോകം – 5

അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോചമുചച്ചൈഃ
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദെ-
ത്യഹോ ജനന്യേ രചിതോയമഞ്ജലിഃ

എന്നെ പ്രസവിക്കുന്ന സമയത്ത് സഹിക്കാൻ കഴിയാത്ത പ്രസവവേദനയെ ‘അമ്മേ ! അച്ഛാ !ശിവ ! കൃഷ്ണ ! ഗോവിന്ദ ! ഹരേ ! മുകുന്ദ ! എന്നിങ്ങനെ ഭഗവാന്റെ തിരുനാമജപത്തിലൂടെയാണ് അമ്മ സഹിച്ചതെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. പരമഭക്തയും സ്നേഹനിധിയുമായ എന്റെ അമ്മയ്ക്ക് അമ്മയുടെ മകൻ ഇതാ ഒരു കൂപ്പുകൈ സമർപ്പിക്കുന്നു. അവിടുന്നെന്നെ അനുഗ്രഹിക്കണേ.

Related Articles

Latest Articles