കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ കോൺഗ്രസിൽ വീണ്ടും ചരടുവലി ആരംഭിച്ചു. അദ്ധ്യക്ഷനെന്ന നിലയിൽ സുധാകരന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എംപിമാരുടെ നീക്കം
പരസ്യമായി രംഗത്തുവന്നിട്ടില്ലെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെല്ലാം സുധാകരന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതേ നേതൃത്വവുമായി മുന്നോട്ടു പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതി. എന്നാൽ സുധാകരനെ ഈ സമയത്ത് മാറ്റുന്നത് ദോഷകരമാകുമെന്ന നിലപാടാണ് കെ മുരളീധരനെ പോലുള്ള മറുവിഭാഗം നേതാക്കൾക്കുള്ളത്
അനാരോഗ്യവും പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്തതും സുധാകരന്റെ കുറവായി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മുസ്ലിം ലീഗിനെ മുന്നണിയിൽ നിന്നകറ്റുന്ന തരത്തിലുളഅള നിരന്തരമായ പ്രസ്താവനകൾ നടത്തുന്നതും സുധാകരന് തിരിച്ചടിയാകുകയാണ്.